മരുഭൂമിയിലെ ജാലകക്കാഴ്ചകള്‍

അയാളുടെ പരുക്കന്‍ സ്വഭാവം കാരണമാണെന്നു തോന്നുന്നു അയാളെ കാണുമ്പോഴേക്കും എല്ലാവരും അവരവരുടെ മാളങ്ങളിലൊളിക്കും. പരമാവധി അയാളുടെ കണ്ണില്‍പെടാതിരിക്കാന്‍ ശ്രദ്ധിക്കും. അയാളങ്ങിനെയാണ്, ജോലിക്കാരുടെ ചെറിയ പിഴവുകള്‍ തെരഞ്ഞുപിടിക്കുന്നത് അയാള്‍ക്ക് ഹരമാണ്. പിന്നെ തെറിയാണ്. ചെവി തുളക്കുന്ന തെറി. അയാളോടുള്ള ഭയം വളര്‍ന്ന് അറബിവേഷം കാണുന്നതുപോലും പലര്‍ക്കും ഭയമായിരിക്കുന്നു.

രണ്ടു ദിവസം മുന്‍പാണ്, തമിഴ്നാട്ടുകാരനായ പുതിയ എഞ്ചിനീയര്‍ക്ക് ചെറിയ പിഴവു പറ്റി. ഡെസിമല്‍ സ്ഥാനമൊന്നുമാറി. ശ്രദ്ധിക്കപ്പെടാന്‍ മാത്രമുള്ള പിഴവായിരുന്നില്ല. “മദര്‍ ചൂ.........” പിന്നെ പൂരപ്പാട്ടായിരുന്നു. മറ്റു തൊഴിലാളികളുടെ മുന്നില്‍ തൊലിയുരിയപ്പെട്ട എഞ്ചിനീയറുടെ ദയനീയ മുഖം.

മുമ്പൊരിക്കല്‍ ഒരു മലയാളി യുവാവ് പ്രതികരിച്ചതിനെക്കുറിച്ച് രാഘവേട്ടന്‍ പറയാറുണ്ട്. ‘അമ്മയേയും പെങ്ങളേയും തെറിവിളിക്കുന്നവനു മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്നത് അവരെ വിറ്റ് പണം വാങ്ങുന്നതിന് തുല്ല്യമാണ്. ആ പണം എനിക്കു വേണ്ട. എന്റെ പാസ്പോര്‍ട്ട് തന്നേക്കൂ...‘

“ഓനെ പിടിച്ച് അകത്തിടീച്ചില്ലേ പന്നീടെ മക്കള്, രണ്ടുകൊല്ലം. ന്നാലും ന്നോടങ്ങ്ന്യൊന്നും പെരുമാറൂല്ല, മ്മള് വ്ടെ എത്ര കൊല്ലായതാ...” രാഘവേട്ടന്‍ ഡ്രൈവറാണ്. ഇരുപതുകൊല്ലത്തെ സേവനമുണ്ട്, കമ്പനിക്കു വേണ്ടി. കുറച്ചു ദിവസം മുമ്പ് ചെറിയൊരു അപകടമുണ്ടായി. വിശദീകരണം ആവശ്യപ്പെട്ടൊന്നുമില്ല. അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റ് ബുക്കുചെയ്തിട്ടുണ്ടെന്ന് മാത്രം പറഞ്ഞു.

ചില്ലുജാലകത്തിലൂടെ പുറംകാഴ്ച്ചകളിലൂളിയിട്ട എന്റെ കണ്‍കളില്‍ അയാളുടെ കാറു തിളങ്ങി. ഞാന്‍ കമ്പ്യൂട്ടറിനുള്ളിലേക്ക് തലപൂഴ്ത്തി ഒളിച്ചിരുന്നു.

ചെറിയകുട്ടികളുടെ കൊഞ്ചല് കോണികയറി വരുന്നത് ഞാന്‍ കേട്ടു. പതുക്കെ അടഞ്ഞുകൊണ്ടിരുന്ന വാതിലിലെ വിടവിലൂടെ ഒരു കിളിക്കുഞ്ഞ് പറന്നുവന്ന് മേശപ്പുറത്തിരുന്ന് ഉറക്കം തൂങ്ങി. ചാരനിറത്തിലുള്ള അതിന്റെ തൂവലുകള്‍ക്കിടയിലൂടെ ചോരനിറത്തിലുള്ള ഉടലു കാണുന്നുണ്ടായിരുന്നു. കിളിക്കുഞ്ഞിനുപുറകേ അവരും മുറിയിലേക്ക് കയറിവന്നു. അഞ്ചോ ആറോ വയസ്സുതോന്നിക്കുന്ന രണ്ടാണ്‍കുട്ടികള്‍. അവര്‍ അയാളുടെ അനുജന്റെ കുട്ടികളാണ്. അയാള്‍ക്ക് മക്കളില്ല. അയാള്‍ ഇടക്കൊക്കെ അവരുമായി ഓഫീസില്‍ വരാറുണ്ടായിരുന്നു.

അവര് കൊണ്ടുവന്നതായിരുന്നു അതിനെ. അവരുടെ കയ്യില്‍ നിന്നും പറന്നതാണ്. അവര് കിളിക്കുഞ്ഞിനെ പിടിക്കുവാനുള്ള ശ്രമം തുടങ്ങി. കുഞ്ഞുങ്ങള് പിടിച്ചു പിടിച്ചില്ല എന്നാകുമ്പോഴേക്കും കിളി പറക്കും. ഫയലുകളൊക്കെ തട്ടിമറിച്ച് മുറിയാകെ ഒരു പരുവത്തിലായി. അപ്പോഴാണ് അയാള് കയറിവന്നത്.

കണ്ടിട്ടില്ലാത്ത ഏതോ ഒരു ഭാവമായിരുന്നു അയാളുടെ മുഖത്ത്. അയാള്‍ മുഖത്തേക്കു നോക്കിയപ്പോള്‍ ഞാന്‍ തലതാഴ്ത്തി നിന്നു. കുറച്ച് കഴിഞ്ഞ് തലയുയര്‍ത്തി നോക്കുമ്പോള്‍ അയാളും അവരോടൊപ്പം കിളിക്കുഞ്ഞിനെ പിടിക്കാനുള്ള തത്രപ്പാടിലായിരുന്നു. വിശ്വസിക്കാന്‍ കഴിയാതെ ഞാന്‍ നില്‍ക്കുമ്പോഴുണ്ട് അയാള്‍ കിളിക്കുഞ്ഞിനെപ്പിടിച്ച് വിജയീഭാവത്തില്‍ നില്‍ക്കുന്നു. ഞാന്‍ നോക്കി നില്‍ക്കേ വിഡ്ഢിച്ചിരിയുടെ മുഖം‌മൂടി അഴിച്ചുവച്ച് കനത്തഭാവം അണിയാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാള്‍.

പറ്റിപ്പോയി, ഇനി പറഞ്ഞിട്ടെന്താ ഇരിങ്ങലേ....

മീറ്റുണ്ടെന്ന് പറഞ്ഞപ്പഴ് അരയും തലയും മുറുക്കി ചാടിപ്പുറപ്പെട്ടതാണ്.
ബഹറിന്‍ ബൂലോക മീറ്റ്.
കെവിന്റെ വീട്ടിലാണ് മീറ്റെന്ന് ഇരിങ്ങലാണ് വിളിച്ചു പറഞ്ഞത്.
കെവിന്റെ വീട്ടിലേക്ക് ഇരിങ്ങലുമൊത്ത് നടക്കുകയായിരുന്നു.
ദാ..ഒരു കാറ് അരികില്‍ വന്നു നിന്നു.
ഗ്ലാസ്സ് പതുക്കെ താഴ്ന്നു. ......ഒരു അറബിപ്പയ്യന്‍ തല പുറത്തേക്ക് നീട്ടി.

‘ഒരു സഹായം......,
നിങ്ങക്ക് ഇംഗ്ലീഷോ ഹിന്ദിയോ കൈകാര്യം ചെയ്യാന്‍.....?’

ഇരിങ്ങലു ചാടിവീണു.
‘ഓ, രണ്ടും’.
കാറില്‍ തലമറച്ചുപിടിച്ച് ഇരുന്ന പെണ്ണിന്റെ മടിയിലെ കൊച്ചു മിടുക്കന്‍ കരയാന്‍ തുടങ്ങി.
അവര് ദുബായില്‍ നിന്ന് വരുകയാണ്. ഒരു സുഹൃത്തിനെ കാണുവാന്‍. ഇവിടെ വന്നപ്പോഴേക്കും കൂട്ടുകാരന്‍ നാട്ടിലേക്ക് പോയി. ..അയാളുടെ ശബ്ദം ഇടറി. പിന്നെ..

കയ്യിലെ ബാഗ് നഷ്ടപ്പെട്ടു. ...വണ്ടിയിലാണെങ്കില്‍ എണ്ണയില്ല. ഭക്ഷണം കഴിച്ചിട്ടില്ല. കുഞ്ഞ് വിശന്നിട്ട് കരയുന്നു. .. അയാളുടെ രോദനങ്ങളുടെ കഷ്ടപ്പാടിന്‍റെ ഭാണ്ടക്കെട്ട് അഴിച്ചു തുടങ്ങി.

പൈസ വേണം.

പയ്യന്‍ കരച്ചിലിനും പറച്ചിലിനുമിടയ്ക്ക് .
പയ്യന്റെ വളച്ചൊടിക്കലിന് കൃത്രിമത്വമുണ്ടായിരുന്നോ?....
ദുബായിലെവിടെയാ...ഇരിങ്ങലിന്‍റെ ചോദ്യം. അയാള്‍ വിക്കി വിക്കി സ്ഥലം പറഞ്ഞു. ഇരിങ്ങലിന്‍റെ കണ്ണുകളില്‍ സംശയമില്ലാതില്ല.
‘ഫോണ്‍ നമ്പര്‍ എന്താണ്?‘

പയ്യന്‍ ഏതോ ഒരു നമ്പറ് തപ്പിപിടിച്ച് പറഞ്ഞു. ഇപ്പോള്‍ ഉപയോഗത്തിലില്ലെന്നും. സത്യവും മിഥ്യയും ചികയാന്‍ നില്‍ക്കാതെ, നിഷ്കളങ്കമായ കുഞ്ഞുമുഖത്തേക്ക് ഒന്നു നോക്കി ഇരിങ്ങല് കയ്യിലുണ്ടായിരുന്ന കാശെടുത്തുകൊടുത്തു.

‘എനിക്ക് സംശയമില്ലാതില്ല. പിന്നെ ആ കുഞ്ഞിന്റെ മുഖം....’

നടക്കുമ്പോള്‍ ഇരിങ്ങല് പറയുന്നുണ്ടായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞ് ഇരിങ്ങല്‍ സത്യം തിരിച്ചറിഞ്ഞു. ഇതൊരു സ്ഥിരം പരിപാടിയായിരുന്നു ആ കുടുംബത്തിന്‍റേതെന്ന്. ജീവിക്കാന്‍ ഇങ്ങനെയും എത്ര എത്ര വേഷങ്ങള്‍.

അച്ഛന് ഖേദപൂര്‍വ്വം

പറയാന്‍ ബാക്കിവച്ചതെന്തായിരുന്നു?
എനിക്കച്ഛനോടും അച്ഛനെന്നോടും.

അച്ഛനുകൊടുക്കാമെന്ന് പറഞ്ഞ്
അമ്മ ഫോണുകൊടുത്തു.
ബാലന്‍സില്ലെന്ന് പറഞ്ഞ്
ഞങ്ങളെന്തെങ്കിലും മിണ്ടും മുന്‍പ്
ഡിസ്കണക്ഷന്‍.
രാവിലെ വിളിക്കാമെന്ന് ഞാനും.

ഇല്ല, രാവിലെ അച്ഛനില്ല,
യാത്രയായ്, യാ‍ത്ര പോലും....
പറയാനുള്ളത് ബാക്കിവെച്ച്,
കേള്‍ക്കാനുള്ളത് കേള്‍ക്കാതെ....

അപ്പുക്കുട്ടന്റെ വിധി!!!


അപ്പുകുട്ടന്‍ മരിച്ചു. കെട്ടിത്തൂങ്ങിയാണ്‌ മരിച്ചത്‌. അപ്പുക്കുട്ടന്റെ ജാതകപ്രകാരം അപ്പുക്കുട്ടന്‌ 95 വയസ്സുവരെ ആയുസ്സുണ്ട്‌. എന്നിട്ടും അപ്പുക്കുട്ടന്‍ 45-ല്‍ വിരാമമിട്ടു. അപ്പുക്കുട്ടന്റെ വിധി!

ഗജകേസ്സരി യോഗമായിരുന്നു അപ്പുക്കുട്ടന്‌, ജാതകത്തില്‌. എന്നിട്ടും അപ്പുക്കുട്ടന്‍ ഒരു മൂന്നാംതരം റൌഡിയായി. ചെറുപ്പത്തില്‍ തന്റെ മൂന്നു ജ്യേഷ്ടന്മാരേയും അപ്പുക്കുട്ടന്‍ വല്ലാതെ ഉപദ്രവിക്കുമായിരുന്നെങ്കിലും അമ്മ അവനെ വഴക്കുപറയില്ലായിരുന്നു. അവനെക്കൊണ്ടാണത്രേ അവര്‍ക്ക്‌ രാജയോഗം.

അപ്പുക്കുട്ടന്‍ വളര്‍ന്നു. ചെറുപ്പത്തിലെ വികൃതി വലുപ്പത്തില്‍ തകൃതിയായി. അപ്പുക്കുട്ടന്‍ മദഗജനായി. എങ്കിലും അമ്മ പ്രതീക്ഷിച്ചു, 'ഗജകേസരിയോഗം വരും'.

അപ്പുക്കുട്ടന്റെ വിധിപറയുന്ന ദിവസം കോടതിയില്‍ പതിവിലധികം ആളുകളുണ്ടായിരുന്നു, രണ്ടു പക്ഷം പിടിക്കുന്നവര്‍. അപ്പുക്കുട്ടന്റെ വിധിയെന്താകുമെന്ന ആകാംക്ഷയിലായിരുന്നു അവര്‍. ഒടുവില്‍ വിധി വന്നു. അപ്പുക്കുട്ടന്‌ ജീവപര്യന്തം. അതുപോരെന്നു പറഞ്ഞവരും കഷ്ടമെന്നു പറഞ്ഞവരും തമ്മില്‍ ചെറിയ രീതിയില്‍ ഉരസലുണ്ടായി. വീണ്ടുമൊരു സംഘര്‍ഷമുണ്ടാകാതെ പിരിഞ്ഞതു ഭാഗ്യം!

വിധി പറയുന്നതിനു മുമ്പ്‌ കോടതി അപ്പുക്കുട്ടനോട്‌ ചോദിച്ചു "എന്തിനു നീയവനെ കൊല്ലാക്കൊല ചെയ്തെടോ?" "അവന്റെ വിധി" അപ്പുക്കുട്ടന്‍ കൂസലില്ലാതെ മറുപടി പറഞ്ഞു. അപ്പുക്കുട്ടനെ അനുകൂലിക്കുന്നവരായിരുന്നു കേള്‍വിക്കാരിലധികവും."നിന്റെ വിധി എന്തെന്നറിയാമോ?" കോടതി ചോദിച്ചു. നിസ്സംഗ ഭാവത്തില്‍ അപ്പുക്കുട്ടന്‍ നിന്നു. "ജീവപര്യന്തം" കോടതി വിധിച്ചു.

കോടതി വിധിയോട്‌ അപ്പുക്കുട്ടന്‌ പുച്ഛം തോന്നി. കാര്‍ക്കിച്ചു തുപ്പാന്‍ തോന്നി. "ഓ, ഇയാളാരാ ദൈവമോ, ദൈവമല്ലെങ്കില്‍ ചുരുങ്ങിയത്‌ ഒരു അപ്പുക്കുട്ടനെങ്കിലുമാകണം അപ്പുക്കുട്ടന്റെ വിധി പറയാന്‍" എന്ന് പതുക്കെ പറഞ്ഞു.

കോടതി പിരിഞ്ഞു. അപ്പുക്കുട്ടന്‍ കാരാഗൃഹത്തിലേക്ക്‌. അപ്പുക്കുട്ടന്‍ എന്തോചിന്തിച്ചുകൊണ്ടാണ്‌ നടക്കുന്നത്‌. അപ്പുക്കുട്ടന്‍ ചിന്തിക്കട്ടെ. നമുക്കല്‍പം മാറി നില്‍ക്കാം.

അല്ലേലും അതങ്ങിനെയേ വരൂ. അത്രേം നേരം കൂടെയുണ്ടായിട്ടും ആ നേരത്തത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അല്ലേലും ശ്രദ്ധിച്ചിട്ടും കാര്യമുണ്ടാകുമായിരുന്നെന്ന് യാതൊരുറപ്പുമില്ല. കാരണം, അപ്പുക്കുട്ടന്റെ വിധിയാണത്. നിങ്ങളു കണ്ടില്ലായോ അത്, ‌അപ്പുക്കുട്ടന്‍ ചിന്തകള്‍ക്കു മീതെ ടെലഫോണ്‍ വയറു കുരുക്കി കെട്ടിത്തൂങ്ങിയാടുന്നത്. എന്തു ചെയ്യാം? അപ്പുകുട്ടന്റെ വിധി. അല്ലേ....

മയിലമ്മ

മഴമേഘങ്ങളാല്‍ മാനമിരുണ്ടപ്പോള്‍
മയിലുകള്‍ പീലി നിവര്‍ത്തി താഴെ
മഴത്തുള്ളി മണ്ണിനെപുല്‍കുമെന്നോര്‍ക്കെ
മയിലുകളാനന്ദ നടനമാടി.

മഴവേണ്ട വെയില്‍വേണ്ട ഭൂമിവേണ്ട
പണം പണം പണം പണമെന്നു ചിലര്‍
‍പണം ഫണമുയര്‍ത്തി തിമിര്‍ത്താടവേ
കുടിവെള്ളവുമവര്‍ സ്വന്തമാക്കി.

ദാഹിച്ച പൈതലിന്‍ ദാഹംതീര്‍ക്കാന്‍
‍തുള്ളി വെള്ളമില്ലാതെ വലഞ്ഞുനില്‍ക്കേ
കുടിനീരിനായുള്ള സമരഭൂവില്‍
മയിലമ്മയേവര്‍ക്കുമാവേശമായ്‌.

അധിനിവേശത്തിന്‍ പുത്തന്‍വ്യാളി
ഭൂലോകമാകെ വിഴുങ്ങും മുമ്പ്‌
ചെറുത്തുനില്‍പ്പിന്‍ സമരനായികതന്‍
സ്മരണകുടീരത്തിലൊരുപിടി യി-
തള്‍പൂക്കള്‍ വാരിയിതാ വിതറുന്നു ഞാന്‍

ഇര

അവര്‍ ആറു പേരുണ്ടായിരുന്നു. ആറു കരുത്തന്മാര്‍. അവള്‍ തനിച്ചും. ചുവന്ന ചുരിദാറിനു മുകളില്‍, കറുപ്പുനിറത്തിലുള്ള മക്കനക്കിടയില്‍ അവളുടെ മുഖം ചുവന്നുതുടുത്തു. അയാള്‍ക്ക്‌ എന്തോ അപകടം സംഭവിച്ചിരിക്കുന്നു എന്നറിഞ്ഞ്‌ മറ്റൊന്നുമാലോചിക്കാതെ വണ്ടിയില്‍ കയറിയ നിമിഷത്തെ അവള്‍ ശപിച്ചു.

വണ്ടിയില്‍, അവര്‍ അവളോടൊന്നും ഉരിയാടിയിരുന്നില്ല. എപ്പോഴാണ്‌, എവിടെയാണ്‌ എന്നുള്ള ചോദ്യങ്ങള്‍ക്കൊന്നും അവര്‍ ഉത്തരം പറഞ്ഞില്ല. വണ്ടി അവള്‍ക്ക്‌ അപരിചിതമായ ഇടങ്ങളിലൂടെ ഓടിക്കൊണ്ടിരുന്നു. ഭയം അവളുടെ മനസ്സില്‍ അതിന്റെ ഇരുണ്ട കുഞ്ഞുങ്ങളെ പെറ്റുപെരുപ്പിച്ചു. അവള്‍ കണ്ണടച്ചിരുന്നു."ബദ്‌രീങ്ങളേ രക്ഷിക്കണേ...."

വിജനമായ ചതുപ്പില്‍ വണ്ടി നിന്നു. അവളുടെ മുടിക്കെട്ടില്‍പിടിച്ച്‌ അവളെ താഴേക്കു വലിച്ചിടുമ്പോള്‍ അവര്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അവള്‍ ധാരയായൊഴുകുന്ന കണ്ണുകള്‍ മേല്‍പോട്ടുയര്‍ത്തി ഉറക്കെ കരഞ്ഞു."അല്ലാഹ്‌...."

അപ്പോള്‍ അവര്‍ ആറുപേര്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച്‌ ദൈവത്തിന്‌ നന്ദിപറഞ്ഞു. "ദൈവമേ നീയെത്രനല്ലവന്‍. നീ ഞങ്ങള്‍ക്കൊരു പോറലുമേല്‍പ്പിക്കാതെ ഞങ്ങളുടെ ഇരയെ ഞങ്ങളുടെ കരങ്ങളിലെത്തിച്ചു. നീ വാഴ്ത്തപ്പെടേണ്ടവന്‍."

അവര്‍, അവരുടെ കൂര്‍ത്ത നഖങ്ങള്‍ അവളുടെ ശരീരത്തിലേക്കാഴ്ത്തി. മുഴുത്ത മാംസകഷ്ണങ്ങള്‍ വീതം വെച്ചെടുത്തു. അവര്‍ പച്ചമാംസം കടിച്ചുവലിക്കുന്നതിന്റെ തിരക്കിലായിരുന്നു. അവളാകട്ടെ ചതുപ്പുനിലത്ത്‌ പാടകെട്ടിയ രക്തം മാത്രമായി അവരുടെ മുന്നില്‍ കിടന്നു. അവളപ്പോഴും എത്ര ഊതിയിട്ടും കത്താത്ത അടുപ്പിനെകുറിച്ചും 'ഇങ്കി'ന്‌ കരയുന്ന കുഞ്ഞിനെക്കുറിച്ചുമുള്ള വേവലാതിയിലായിരുന്നിരിക്കണം.

ഞാന്‍ ഭയക്കുന്നത്‌


ഓളങ്ങള്‍ നിലക്കുമോ....

ഞായറാഴ്ച.
അവധിദിനത്തിന്റെ ആലസ്യവും ഉച്ചയൂണും കഴിഞ്ഞു, വൈകുന്നേരത്തിലേക്ക്‌ ചാഞ്ഞിറങ്ങുന്ന ചാറ്റല്‍മഴ. "ഹലാക്കിലെ മഴ" ഞാന്‍ മഴയെ പ്രാകി. ചിണുങ്ങി ചിണുങ്ങി കരഞ്ഞ്‌ ഉറങ്ങിപ്പോയ പാറുക്കുട്ടിയെപ്പോലെ മഴ പെയ്ത്തുനിര്‍ത്തി. മഴയുറങ്ങിയപ്പോള്‍ വഴികളുണര്‍ന്നു. ബൈക്കിലെത്തിയ കൂട്ടുകാരോടൊത്തിറങ്ങുമ്പോള്‍ അമ്മ പിന്നില്‍, "ഞ്ഞി പാതിരാത്രീലെത്ത്യാമതീ, ട്ടാ"

കൊല്ലന്‍പടിയിലെത്തിയപ്പോള്‍ കൂട്ടുകാരിലാരോ പറഞ്ഞു "പുഴമ്പ്രത്തേക്കു പോകാം"
"ഓ വേണ്ട, കഴിഞ്ഞയാഴ്ച പോയതല്ലേ...."
കഴിഞ്ഞ ഞായറാഴ്ച പുഴമ്പ്രത്തയിരുന്നു. ബോട്ടു വാടകക്കെടുത്തു പുഴയില്‍, കൂട്ടുകാരുടെ നാടന്‍പാട്ടിനൊത്തു തുഴഞ്ഞ്‌ തുഴഞ്ഞ്‌...... കൂട്ടിനോരോ ബിയറും
"നമുക്ക്‌ അഴിമുഖത്തു പോകാം"

കുറച്ചുമുമ്പിവിടെ മഴ പെയ്തിരുന്നുവെന്ന് വിളിച്ചറിയിക്കുമ്പോലെ നനഞ്ഞ മരങ്ങള്‍ സൂര്യവെളിച്ചത്തില്‍ തിളങ്ങി. ജങ്കാറില്‍ നിന്നിറങ്ങി പാഞ്ഞുവരുന്ന ലോറിയും ബസ്സുമൊക്കെ പൊടിക്കാറ്റു വീശി കടന്നുപോയി. ഇവിടെ മഴപെയ്തിട്ടേയില്ലെന്ന് തിളങ്ങുന്ന പഞ്ചാരമണലുവിളിച്ചുപറയുന്നു.പൂഴിമണലില്‍ കുസൃതിച്ചുഴി തീര്‍ത്ത കാറ്റ്‌ മുഖത്തേക്കടിച്ചപ്പോള്‍ സുഖമുള്ള സൂചികുത്ത്‌.

കിഴക്കന്‍ മലനിരകളിലൂടെ കുസൃതിച്ചിരി ചിരിച്ച്‌, ഭൂമുഖത്തിന്റെ പാപങ്ങള്‍ കഴുകി, പിതൃക്കള്‍ക്കു ബലിദര്‍പ്പണം നടത്തി, വെറും മണല്‍ച്ചാലായ്‌ സ്വയം ബലിനല്‍കി,പിന്നെയുമൊഴുകി പുന്നാരപ്പുഴയതാ സമുദ്രത്തിലലിയിയുന്നു. നിള മാത്രമല്ല, പടിഞ്ഞാറേതലക്കല്‍ പകലോനുമുണ്ടായിരുന്നു, ചുവന്നു തുടുത്ത മുഖവുമായി, ആഴിയിലലിയാന്‍.

പുഴ കടലിലലിയുന്നതിന്‌ തൊട്ടു തെക്കു ഭാഗത്തായി കടലു കുറച്ചൊന്നുള്‍വലിഞ്ഞിരിക്കുന്നു, ഒരു തുരുത്തു പോലെ, മൂന്ന് ഭാഗവും കടലാല്‍ ചുറ്റപ്പെട്ട്‌. ഞങ്ങളൊന്നിറങ്ങി, തുരുത്തിലേക്ക്‌. ഇഷ്ടമാകാഞ്ഞതിനാലാകണം ഒന്നു മുരണ്ട്‌, കൂറ്റന്‍ തിരയായി, മൂന്നു ഭാഗത്തുനിന്നും , "ഹെന്റമ്മോ" ഞങ്ങളു തിരിച്ചു കയറി.

കടലമ്മയുടെ ശൌര്യവും കുസൃതിയും കണ്ട് അങ്ങിനെ കുറേനേരം... സമയം പോയതറിഞ്ഞേ ഇല്ല. ഞങ്ങളെപ്പോലെ ഒരുപാടുപേര്‍, പുതുമിഥുനങ്ങള്‍, കുട്ടികള്‍...

പടിഞ്ഞാറ്‌ ഒരുപകല്‌ കിടന്നു പിടയുന്നു. ഒരു പകലിന്റെ ഒടുക്കം. പാതി മുങ്ങിയ സൂര്യ ന്റെ ചെമപ്പ്‌ കടലിലലിഞ്ഞു. കടലു ചുവന്നപ്പോള്‍ കണ്ണാടിപോലെ മാനവും ചുകന്നു. ചോപ്പിന്റെ അര്‍ത്ഥഭേധങ്ങള്‍ കണ്ണിറുക്കികാണിച്ചപ്പോളാണോ ഇരുള്‍ പരന്നത്‌, അറിഞ്ഞൂടാ...

തിരിയെപ്പോരുമ്പോഴുണ്ട്‌ കനോലിക്കനാലില്‍ മണലുകടത്തിന്റെ തോണിത്തിരക്ക്‌. റാന്തല്‍വെളിച്ചത്തില്‍, കണ്ണ് വെട്ടിച്ചും കൈക്കൂലികൊടുത്തും നടത്തുന്ന മണല്‍ക്കൊള്ള. പണ്ട്‌ കനോലിക്കനാല്‍ പൊന്നാനിക്ക്‌ വാണിജ്യപ്രാധാന്യമുള്ള ഗതാഗത മാര്‍ഗ്ഗമായിരുന്നു.

"ചീറിയലറുമലയാഴിയാം വാക്യത്തിന്നു
കീഴ്‌വരയിട്ടപോലാം കനോലിക്കനാല്‍"

കവിക്കു സര്‍വ്വം കാവ്യ മയം. ഇടശ്ശേരിക്ക്‌ അറബിക്കടലൊരു വാക്യം, കനോലിക്കനാലൊരടിവര. കനോലിക്കനാലിന്നു കിഴക്ക്‌ എന്റെ കൊച്ചു'കടവനാട്‌'. ഇടശ്ശേരിയുടെ തന്നെഭാഷയില്‍:

പാരാപ്പരപ്പാകുമീത്തങ്കവയലുകള്‍ തന്‍തീരത്തില്‍
തെങ്ങിന്‍ പീലികള്‍ തന്‍ കീഴില്‍
‍അന്നത്തിന്നിരപ്പവര്‍, മേല്‍പ്പുരയില്ലാത്തവ-
രങ്ങിനെ പാര്‍പ്പുണ്ടല്ലോ മനുജരേറെ.
കാലടി വെച്ചു കൊള്ളാന്‍ കണ്ടോര്‍തന്നുഭയങ്ങള്‍,
നീലനിശ്ശൂന്യത താന്‍ തലക്കുമീതെ.
ചൂഴും ചകിരിക്കുഴി ചുറ്റും വമിക്കും കെട്ട-
ചൂരുകൊണ്ടഹര്‍ണിശം നിശ്വസിപ്പോര്‍.
ഓരു കടന്ന കെട്ട നീരുകൊണ്ടുദിനംനീറുന്ന
ജഠരത്തെത്തണുപ്പിക്കുന്നോര്‍.

ഞങ്ങളുടെ പുഴയ്ക്കിപ്പോഴും ജീവനുണ്ട്‌. ബിയ്യംകായലിനു കുറുകെ കെട്ടുള്ളിടത്തോളം പുഴയ്കു ജീവനുണ്ടായിരിക്കും. ചകിരിക്കുഴിയുടെ കെട്ട നാറ്റമൊക്കെ ഇല്ലാതായി. അതെന്താ ചകിരി ചീഞ്ഞാല്‍ ഇപ്പോള്‍ മണമില്ലെന്നാണോ എന്നായിരിക്കും. അതല്ല, ചകിരിക്കുണ്ടും പാടങ്ങളുമൊക്കെ ചരിത്രമായിരിക്കുന്നു. ഞങ്ങള്‍ക്കു കിഴക്കുള്ള അയല്‍ പ്രദേശങ്ങളൊക്കെ ഉയര്‍ന്ന ഭൂപ്രദേശങ്ങളായിരിന്നു. കുന്നും മലകളുമുള്ള സുന്ദരസ്ഥലികള്‍. അവയുടെ വിയര്‍പ്പ്‌ ഞങ്ങളുടെ പുഴകളിലേക്കിറങ്ങി ഞങ്ങളുടെ ജീവിതമായൊഴുകി.അവിടുത്തെ കുന്നുകളൊക്കെ കുളിച്ചിരുന്നത്‌ കാലവര്‍ഷം കനിയുമ്പോള്‍ മാത്രമായിരുന്നു. അവ മഴയ്ക്കുകൊതിച്ചു. ഞങ്ങ അവയെ സഹായിച്ചുകൊള്ളാമെന്നേറ്റു. കുന്നുമലാദികളെ പിഴുതെടുത്ത്‌ കുളവയലാദികളില്‍ മുക്കി, കുളിപ്പിക്കാന്‍. പ്രകൃതിയുടെ ഉച്ഛനീചത്വമില്ലാതായപ്പോള്‍ ഭൂമിക്കു പൊന്നുവിലയായി.

(ponani, ponnani, kadavanad)

പഴങ്കഥ

പപ്പടം പായസം സദ്യ കെങ്കേമമീ
പന്തലില്‍ കല്ല്യാണ കോലാഹലം
ഭംഗിയിലണിഞ്ഞൊരുങ്ങിയോരോരുത്തര്‍
മംഗളമാക്കുവാനീ മംഗലം

അംഗനമാര്‍ ചാരേ മന്ദം നടക്കുമ്പോള്‍
ഗന്ധം നമുക്കായ്‌ ചൊരിഞ്ഞീടുന്നു
പട്ടും വളയും പൊട്ടും മാലയുമൊട്ട-
ണിഞ്ഞവര്‍ പട്ടിന്‍ വില ചൊന്നഹങ്കരിപ്പൂ.

പന്തലിലൊരു കോണിലുണ്ണാനിരുന്നു
പല കറികള്‍ പലരായ്‌ വിളമ്പിയിലയില്‍
പലതുമോര്‍ത്തങ്ങിനെയിലമുന്നിലിരിക്കവേ
കല്ല്യാണപ്പെണ്ണും ചെറുക്കനുമുണ്ണുവാന്‍
പന്തലിലൂടെ കടന്നു വന്നു.

നാണം തുളുമ്പുന്ന പെണ്ണിന്റെ കണ്ണില്‍ ഞാ-
നൊരു തവണ പെട്ടുവോ, നടന്നടുത്തവള്‍ മുന്നില്‍
"തനിയെയുള്ളുവോ...? പിന്നീടു കാണാ-"
മെന്നുരിയാടി മെല്ലെ കടന്നുപോയ്‌.

നാണമോടുണ്ണാനിരുന്നവള്‍, കയ്യിലെ
തൂവാലതുണിയില്‍ മുഖം മറച്ച്‌.
ഓര്‍ത്തു ഞാനാചോദ്യം, 'തനിയെയുള്ളുവോ'
മറുപടിയറിയാതെ ഞാന്‍ കുഴങ്ങി.

ക്യാമറാവെളിച്ചം, ഫോട്ടോ ഫ്ലാഷുകള്‍,
കയ്യിലെ തൂവാല നിറയുന്നു വേര്‍പ്പിനാ-
ലെങ്കിലും നില്‍ക്കുന്നൂ പലപോസില്‍ വധൂവരര്‍
കാലം കിടക്കുന്നു മുന്നിലിനിയുമെന്നറിയാത്ത പോല്‍.

പന്തലിലൊരു കോണില്‍ നിന്നു ഞാന്‍,
വിതുമ്പലിന്‍ വക്കോളമെത്തിയോ ഓര്‍മ്മകള്‍?
ഇല്ല, ചെന്നു ഞാന്‍ യാത്രയാക്കുവാന്‍
മെല്ലെ നേര്‍ന്നായിരം മംഗളം.

********

ഇന്നുമിടക്കു ഞാന്‍ ചെന്നിരിക്കാറുണ്ടാ
കൊന്ന മരത്തിന്‍ ചുവട്ടില്‍, പുഴക്കരെ
വന്നിരിക്കാറുള്ള കുറുമ്പന്‍ കിളിയില്ലേ
വന്നില്ലെയെന്നവന്‍ ചോദിക്കുമിടക്കിടെ.

ഇനി വരികില്ല നീയെന്നു ചൊന്നില്ല,
നുള്ളിനോവിക്കട്ടെ നിന്നോര്‍മ്മകളിടക്കിടെ


മുറിവ്‌

മുറിവ്‌

നിനക്കു ഞാന്‍
പകുത്തുതന്നതെന്റെ നിലാവ്‌
നീയെനിക്കു പകരം തന്നത്‌
കുരുടന്റെ കൂരിരുള്‍
എന്റെ ആകാശം നിനക്കു തന്നപ്പോള്‍
നീയതു മറച്ചുകെട്ടി,
എനിക്കെന്റെ പകലുകള്‍ നഷ്ടം,
രാവുകള്‍ നഷ്ടം,
മഴ നഷ്ടം, മഴവില്ലു നഷ്ടം,
മറ്റുള്ളോര്‍ക്കായ്‌ സ്വയമെരിയുന്നൊരു
സൂര്യന്‍ നഷ്ടം, താരകള്‍ നഷ്ടം.

മഴനൂലുകളെ ഇഴപാകിച്ചൊരു
കുപ്പായം ഞാന്‍ തന്നപ്പോള്‍ നീ
കറ്റച്ചൂട്ടിന്‍ മങ്ങുകൊണ്ടെന്‍
കൈ പൊള്ളിച്ചു ചിരിച്ചു രസിച്ചൂ.

ആഴി കടഞ്ഞിട്ടമൃതേകീ ഞാന്‍,
ബദല്‍ തന്നൂ നീയൊരു കുംഭം- കാളകൂടം.
കുറ്റപ്പെടുത്തുകയല്ല,
തെറ്റു നിന്റേതെന്നല്ല,
അരുതായിരുന്നെന്നു മാത്രം,
ഞാന്‍ തിരിച്ചൊന്നും
പ്രതീക്ഷിക്കരുതായിരുന്നെന്ന്.

ഇല

ഇല
കൊഴിയും മുമ്പേ എന്നിലെ പച്ച നിന്റെ സൗന്ദര്യം
കൊഴിഞ്ഞുചീഞ്ഞാല്‍ ഞാന്‍ നിനക്കുവളമാകും
എനിക്കുമുമ്പേ കടന്നു പോയവരെപ്പോലെ


വ്രണം
വ്രണിതഹൃദയമേ,
സ്മൃതിയുടെ മൃതിയില്ലായിരുന്നെങ്കില്‍
നീയെന്നില്‍ ചീഞ്ഞളിഞ്ഞേനെ.

ഓര്‍മ്മ
ഒരുമിച്ചിരുന്നൊരാ കല്‍പ്പടവില്‍
നീയൊരോര്‍മ്മതന്‍ ചെപ്പു മറന്നുവച്ചു.
ഒരുവാക്കുമൊരുനോക്കും നല്‍കാതെ
നീയൊരോര്‍മ്മയായെന്നിലലിഞ്ഞു.

കിനാവുകള്‍ തിരയാന്‍

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP