രൂപം മാറുമ്പോള്‍ സ്വയം മാറുന്നത്...

പട്ടികളും പന്നികളുമൊക്കെ രൂപം മാറി. കുറച്ചുനേരത്തേക്ക്!

വെള്ളിയാഴ്ച. ബാറിലെ അരണ്ട വെളിച്ചം. ഗ്ലാസില്‍ നുരയുന്ന ബിയര്‍. കയ്യിലെ എരിഞ്ഞുതീരുന്ന സിഗരറ്റിലേക്ക് നോക്കി എരിയുന്ന ചിന്തകളില്‍ സ്വയം നഷ്ടപ്പെട്ട് ഗണേശ് ഇരുന്നു.

സര്‍, ഒരു ബിയറുകൂടിയെടുക്കട്ടേ...
പിന്നിലെ കിളിനാദം ഉടല്‍ചൂടു പകരും വിധം ചാരിനിന്നു. പതിയെ ചുമലിലൂടെ കൈകള്‍ അരിച്ചിറങ്ങി. അരിച്ചിറങ്ങിയ കൈകളോടൊപ്പം മുഖത്തേക്കു പതിച്ച ചൂടുള്ള നിശ്വാസത്തേയും തട്ടിയകറ്റി.
പോകൂ...
താഴെ വീണ ഗ്ലാസിന്റെ ചില്ലുടയല്‍ ശബ്ദം…
മൊബൈല്‍ ചിലക്കുന്ന ശബ്ദം.
കഴിഞ്ഞോ...
ഉം.. ഞാനിറങ്ങി. ബംഗാളി കോളനിക്കരികില്‍...ഒരു ലക്ഷണം കെട്ട സാധനമായിരുന്നു. നാശം...
ഉം... ഞാനവിടെയെത്താം.
കട്ടുചെയ്തു.

കോളനിക്കരികിലെത്തിയപ്പോഴേക്കും പിടിവലി തുടങ്ങി.
സര്‍, പതിനെട്ടു വയസേയുള്ളൂ...
സര്‍, ഒരു ചുള്ളത്തി ബംഗാളി...
സര്‍, മുപ്പതുകാരി പാക്കിസ്ഥാനി...
നാടന്‍ മലയാളിപ്പെണ്ണ്...
ഉത്തരേന്ത്യന്‍ ചരക്ക്...
ഇത്തിരി ബലപ്പെട്ടു തന്നെയാണ് ഒരുത്തനെ തള്ളിമാറ്റിയത്.

കോളനിയിലേക്കുള്ള റോഡ് തുടങ്ങുന്നതിന് തെല്ലകലെ ജയ്സണ്‍ നില്‍ക്കുന്നു, പ്രൊഫസര്‍ ഫ്രാങ്ക് റിച്ചാര്‍ഡ് തന്റെ കണ്ടെത്തലുമായി ലോകം ചുറ്റുന്നതിന്റെ ഒരു നെടുങ്കന്‍ ഫ്ലെക്സ് ബോര്‍ഡിനരികില്‍.
ഇനിയെന്താണ്?
നേരെ റൂമ്‌ പിടിക്കണം, ഒരു കുളി, ഒറ്റ ഉറക്കം...
ഒന്നു കണ്ടാലോ...
ഫ്രാങ്കിന്റെ ഫ്ലെക്സ് ബോര്‍ഡിലേക്ക് വിരല്‍ ചൂണ്ടി ഗണേശ്.

മുതുകാടിന്റെ മാജിക് ഷോയ്ക്ക് ഒരുക്കിയ സ്റ്റേജുപോലെ വലിയ സ്റ്റേജ്. മണിക്കൂറുകള്‍ നീണ്ട രസതന്ത്രം ലോജിക്കല്‍ കത്തി. മുതുകാട് പ്രാവിനെ മുയലാക്കി മാറ്റുന്നതുപോലെ സ്റ്റേജിലേക്കുകൊണ്ടുവന്ന പട്ടിയേയും പന്നിയേയും രൂപം മാറ്റിക്കാണിച്ചു പ്രൊഫസര്‍. പുതുതായി കണ്ടുപിടിച്ച മരുന്നിന്റെ ഫലം. ചെറിയമാറ്റമായിരുന്നെങ്കിലും പട്ടി പട്ടിയും പന്നി പന്നിയുമല്ലാതായി മാറി. കുറച്ചു നേരത്തേക്ക്. കുറച്ചുനേരത്തേക്കു മാത്രം!

എന്തിനാണ് ഇങ്ങനെയൊരു മരുന്നെന്ന് ആര്‍ക്കും മനസിലായില്ല. ആരും ചോദിച്ചുമില്ല. എങ്കിലും ഇത്തിരി മരുന്നു കിട്ടുമോ എന്ന് പലരും അന്വേഷിക്കാതിരുന്നുമില്ല. ഒരു പാടുനേരത്തെ ശ്രമഫലമായി കുറച്ച് മരുന്ന് ഒപ്പിച്ചെടുത്തു ജെയ്സണ്‍.

കഴിച്ചുനോക്കിയാലോ?
വല്ല കഴുതേടേം രൂപം കിട്ടും.
എങ്കിലും കുറച്ചുനേരത്തേക്കല്ലേ...
പറഞ്ഞു തീരും മുമ്പേ മരുന്ന് വായിലേക്കൊഴിച്ചു ഗണേഷ്.

ഉള്‍വലിഞ്ഞ മീശരോമങ്ങള്‍ നിന്നിടത്ത് അങ്ങിനെയെന്തെങ്കിലും ഉണ്ടായിരുന്നെന്നതിന് യാതൊരു തെളിവും അവശേഷിക്കുന്നില്ല. ചര്‍മ്മവും മിനുസപ്പെട്ടിരിക്കുന്നു. മാറിടം വളര്‍ന്ന് ഹുക്കുകള്‍ക്കിടയിലൂടെ പുറത്തു ചാടാന്‍ വീര്‍പ്പുമുട്ടി. സ്ത്രൈണത മുറ്റിനിന്നു ഭാവത്തിലും ചലനങ്ങളിലും.

കണ്ണുകള്‍ പറിച്ചെടുക്കപ്പെടാനാകാത്ത ഉടല്‍ കുരുക്ക്. ജയ്സണ്‍ അവനിലരിച്ചു നടന്നു, സ്ഥലകാലങ്ങളിലേക്ക് ബോധപ്പെടും വരെ.

മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. പഴയ രൂപത്തിലേക്കിനിയും തിരിച്ചു മാറപ്പെട്ടിട്ടില്ല. പ്രൊഫസറും സംഘവും എപ്പഴേ സ്ഥലം വിട്ടിരിക്കുന്നു. എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങി ഇരുവരും.

ഇല്ല. ഈ രൂപത്തില്‍ റൂമിലേക്ക് കയറിച്ചെല്ലാന്‍ കഴിയില്ല. അവന്മാരൊന്നും പറഞ്ഞാല്‍ വിശ്വസിക്കയുമില്ല. മണിക്കൂറുകള്‍ എത്ര കഴിഞ്ഞിരിക്കുന്നു. നമുക്ക് ഏതെങ്കിലും ഹോട്ടലില്‍ ഒരു റൂം നോക്കാം. അതിനു മുമ്പ് ഒരു പെണ്ണുടയാട കിട്ടുമോന്നു നോക്കട്ടെ...

ഹൈപ്പര്‍മാര്‍ക്കറ്റിലെ ഫാഷന്‍ ഷോറൂമില്‍ നിന്ന്‍ അളവ് ഊഹിച്ചു വാങ്ങിയ വസ്ത്രങ്ങളണിയുമ്പോള്‍ നാണം. മണിക്കൂറുകള്‍ക്കു മുമ്പുവരെ തങ്ങള്‍ക്കിടയില്‍ ഇത്തരത്തിലൊരു വികാരമുണ്ടാകുമെന്ന് ഊഹിക്കാനേ കഴിയുമായിരുന്നില്ല ഇരുവര്‍ക്കും.

ഹോട്ടല്‍മുറി. അടഞ്ഞ വാതിലിനിടയില്‍ അടക്കമില്ലാത്ത പെണ്‍‌വസ്ത്രം ഒന്നുകുരുങ്ങി. പതുക്കെ വലിച്ചെടുത്തപ്പോള്‍ തിളങ്ങുന്ന നൂലുകളില്‍ ഒന്നുരണ്ടെണ്ണം അനുസരണക്കേടു കാട്ടി. തീന്‍‌മേശയില്‍ നിരന്നിരുന്ന ഭക്ഷണം അവരുടെ വിശപ്പില്ലായ്മയെ കൊഞ്ഞനം കാട്ടി.

റൂമിലെ ബഹളങ്ങളില്‍ അടിച്ചും തൊഴിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചും കിടന്നുറങ്ങിയിരുന്നവര്‍ക്ക് ഹോട്ടല്‍മുറിയിലെ വിശാലമായ ഒറ്റക്കട്ടിലില്‍ ഒന്നിച്ചുകിടക്കാന്‍ മടി. പെണ്ണിനോടൊപ്പം കിടന്നു ശീലമില്ലാത്തവനല്ല ജെയ്സണ്‍, പക്ഷേ ഇതങ്ങിനെയല്ലല്ലോ…

കിടന്നിട്ട് ഉറക്കം വരുന്നില്ല. നിശബ്ദമായ ഇരുളില്‍ ഉച്ഛ്വാസത്തിന് എന്തൊരു കനം. റൂമിലെ കൂര്‍ക്കം വലികള്‍ക്കിടയിലും ഉറക്കം ശീലമാണ്. എന്നിട്ടും...

തിരിഞ്ഞും മറിഞ്ഞും കിടന്നു. അസ്വസ്ഥത. എഴുന്നേറ്റിരുന്നു ഗണേശ്, കുറേനേരം. അകലെ കൂറ്റന്‍ ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് താഴേക്കും താഴെ നിന്ന് മുകളിലേക്കും ഒഴുകിയൊലിക്കുന്ന വര്‍ണ്ണവെളിച്ചത്തിലേക്ക് നോക്കി ജനലരികില്‍ ചെന്നു നിന്നു കുറേനേരം. പിന്നെയും ചെന്നുകിടന്നു. ഏ.സിയില്‍നിന്ന് നേരിയ കുളിര്. ഉടലിനെ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ചുരുണ്ടുകൂടി.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ല.
എന്തു ചെയ്യും നാളെ... ഈ രൂപത്തില്‍ തന്നെയാണെങ്കില്‍...
ജയ്സന്റെ പതിഞ്ഞ ശബ്ദം.
ഒന്നും പറഞ്ഞില്ല ഗണേശ്.
ജയ്സണ്‍ ഗണേശിനരികിലേക്ക് നീങ്ങി കിടന്നു.
ഗണേശ്…
മൌനം
നീ…ശരിക്കുപറഞ്ഞാല്‍... കൊതിതോന്നുന്നു.
ജയ്സണ്‍ ഒന്നുകൂടി ചേര്‍ന്നുകിടന്നു.
ഞാനൊന്നു തൊട്ടോട്ടെ...
ഞാനൊന്നു ചുംബിച്ചോട്ടെ...

ജയ്സന്റെ വിരലുകള്‍ അരിച്ചു നടന്നു ഗണേശില്‍...

അപ്രതീക്ഷിതമായാണ് ആ തിരിച്ചറിവ് കയ്യില്‍ തടഞ്ഞത്... ഗണേശ് പൂര്‍ണ്ണമായും ഒരു പെണ്ണായിട്ടില്ല...

ഷോക്കേറ്റതു പോലെ കൈ പിന്‍‌വലിച്ചു ജയ്സണ്‍.

ലൈംഗികതൃപ്തിക്കുവേണ്ടി പെണ്ണിനെ ഉപയോഗിച്ചിട്ടുണ്ട്. നിരവധി തവണ... എന്നാല്‍ ഒരു ആണ്‍...അല്ല, ഷീമെയില്‍...

തിരിച്ചറിവ് കുറച്ചുനേരത്തേക്കുമാത്രം. ഉപേക്ഷിക്കപ്പെടാന്‍ വയ്യാത്തവിധം കൊതിപ്പിക്കുന്ന മാംസളത... ഊഷ്മളത... വീണ്ടു ചേര്‍ന്നുകിടന്നു.

ജനല്‍ച്ചില്ലിനുള്ളിലൂടെ വെളുത്ത പകല്‍ കര്‍ട്ടനേയും തുളച്ച് കണ്ണിലേക്കരിച്ചിറങ്ങിയപ്പോഴാണ് എഴുന്നേറ്റത്. അപ്പോഴും കൂര്‍ക്കം വലിച്ചുറങ്ങുന്നു ജയ്സണ്‍. ജോലിക്കു പോകാന്‍ കഴിയില്ല. സമയം ഒരുപാടായിരിക്കുന്നു. ശരീരത്തിലെ നീറ്റലുകളിലേക്ക് കണ്ണോടിച്ചു. തൊട്ടു നോക്കി. പഴയ രൂപം തിരിച്ചുകിട്ടിയതില്‍ ആശ്വസിച്ചു.

അഴികളില്ലാത്ത ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ താഴെ തിരക്കു പിടിച്ചുകൊണ്ടിരിക്കുന്ന തെരുവ്. കമ്പോളം. കോളനികള്‍... മാര്‍ക്കറ്റു ചെയ്യപ്പെടാമായിരുന്ന ഒരു സാധ്യത കൂടി ഇല്ലാതായതിന്റെ ദു:ഖത്തില്‍ കമ്പോളം ഗണേശിനെ നോക്കി പുച്ഛച്ചിരി ചിരിച്ചു.

14 comments:

സജീവ് കടവനാട് said...

കുത്തഴിഞ്ഞത്...

കണ്ണൂസ്‌ said...

കൃത്രിമം!

asdfasdf asfdasdf said...

ഉവ്വ്.

തണല്‍ said...

എന്റെ കൈയിലും തടയുന്നു..എന്തോ..:)

കുഞ്ഞന്‍ said...

കിനാവെ..

സമൂഹത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്നു. ചുറ്റും അവസരങ്ങളുണ്ടായിരുന്നിട്ടും കപട അഭിമാനം അടിയറവുവയ്ക്കാതെ, ശാരീരികമായ ദാഹത്തിനു മുന്നില്‍ പൊട്ടിത്തെറിക്കുന്ന വിചാര വികാരങ്ങള്‍.

ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു നായ നടുക്കടിലില്‍ ചെന്നാലും നക്കിയെ കുടിക്കുകയൊള്ളൂന്ന്..!

ബാജി ഓടംവേലി said...

മികച്ച രചന.....

Unknown said...

കൊള്ളാം

പാമരന്‍ said...

ഉഗ്രന്‍!

സജീവ് കടവനാട് said...

കണ്ണൂസേട്ടന്‍, കുട്ടന്‍ മേനോന്‍ :> എന്റെ പരിമിതി. :)

തണല്‍:> കല്ലല്ലേ...ധൈര്യമായി എറിയൂ...

കുഞ്ഞന്‍, ബാജി, അനൂപ്, പാമരന്‍ ::> നന്ദി.

മഴവില്ലും മയില്‍‌പീലിയും said...

ശ്വാസമടക്കിപ്പിടിച്ചു വയിച്ചു..:)നല്ല കഥ ഇഷ്ടമായി

സജീവ് കടവനാട് said...

കാണാമറയത്തിരുന്നു ശ്വാസം മടക്കിപ്പിടിച്ചു വായിച്ചവനേ നന്ദി. :]

Shabeeribm said...

കൊള്ളാം
:)

സജീവ് കടവനാട് said...

അജ്ഞാതന്‍ നന്ദി.

yousufpa said...

സത്യം പറയാലൊ..
ഒരു പ്രതീക്ഷയുമില്ലാതെയാണ് വാ‍യന തുടങ്ങിയത്.
എന്നാല്‍,മനസ്സിനെ വല്ലാതെ പ്രകോപിപ്പിച്ചു.
കുത്തഴിഞ്ഞ ജീവിതത്തില്‍ സൂക്ഷിക്കപ്പെടേണ്ട പലതുമുണ്ടെന്ന് ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു.
നന്ദി നല്ല പോസ്റ്റ്.

കിനാവുകള്‍ തിരയാന്‍

പിന്തുടരുന്നവര്‍

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP